വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കം: യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

എറണാകുളം : വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. നെടുമ്പാശ്ശേരിയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. തുറവൂര്‍ സ്വദേശി ഐവിൻ ജിജോയാണ്(24) കൊല്ലപ്പെട്ടത്.ഇന്നലെ (മെയ് 15) രാത്രിയാണ് കേസിനാസ്‌പദമായ അപകടം ഉണ്ടായത്.
സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് -എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു . ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ.
ജിജോ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിനയകുമാര്‍ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് ജിജോ വീഴുകയായിരുന്നു. പരിക്കേറ്റ ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാറിൽ നിന്നും ഇറങ്ങിയോടിയ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.