ധർമസ്ഥല ശവസംസ്ക്കാര കേസ് : പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത പിന്മാറി

ബാംഗ്ലൂർ: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. പിന്മാറിയതായി താൻ അറിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലാ എന്നും ആഭ്യന്തര മന്ത്രിയായ ജി പരമേശ്വര ദേശീയമാധ്യമമായ ANIയോട് പറഞ്ഞു.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളാണ് സൗമ്യലത IPS. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ എത്രയും വേഗം ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നത്. 20 അംഗ സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയമിച്ചിരുന്നത്. 4 ടീമുകൾ ആയി അന്വേഷണം തുടരാനിരിക്കെയാണ് ഒരു ഉദ്യോഗസ്ഥയുടെ നിർണായക പിന്മാറ്റം. ഐജി എം എൻ അനുചേത്, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
ധർമസ്ഥലയിലെ നിഗൂഡതകളെ കുറിച്ച് വെളിപ്പെടുത്തലുകളും പരാതികളും ഉയരുന്നതിനിടെയാണ് കർണാടക സർക്കാർ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആക്ഷേപത്തിനിടെ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലുണ്ടായി, രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സർക്കാർ തീരുമാനം.
ദക്ഷിണ കന്നഡ എസ് പി ഓഫീസിലും, ധർമസ്ഥല പൊലീസ് സ്റ്റേഷനിലും എത്തി അന്വേഷണസംഘം വിവരങ്ങൾ തേടും. ധർമസ്ഥല ക്ഷേത്രത്തെയും ഹെഗഡേ കുടുംബത്തെയും അപകീർത്തി പെടുത്തുന്ന മാധ്യമ വാർത്തകളെ തടഞ്ഞ കർണാടക സെക്ഷൻ കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.