ഡല്‍ഹി തെരഞ്ഞെടുപ്പ് നാളെ: 55 സീറ്റുകൾ നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: നാളെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തുടർഭരണം നടക്കുമെന്ന ആത്മവിശ്വാസത്തോടെ ആംആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്. ആംആദ്മി പാർട്ടി 55 സീറ്റുകൾ നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കെജ്രിവാള് വാർത്താസമ്മേളനത്തിൽ പ്രവചിച്ചു.
ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്നും ബിജെപി ഏറ്റവും വലിയ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്താല്‍ 60 സീറ്റുകള്‍ വരെ പാർട്ടി നേടാൻ സാധ്യതയുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
“എന്റെ കണക്കനുസരിച്ച്, ആം ആദ്മി പാർട്ടിക്ക് 55 സീറ്റുകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ സ്ത്രീകൾ എല്ലാവരും വോട്ടുചെയ്താല്‍ 60 ൽ കൂടുതൽ സീറ്റുകൾ ലഭിക്കും,” എന്ന് കെജ്രിവാൾ എക്സിൽ കുറിച്ചു.
കെജ്രിവാൾ, മനീഷ് സിസോഡിയ, അതിഷി എന്നിവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ന്യൂഡൽഹി, ജങ്പുര, കൽക്കാജി എന്നീ മണ്ഡലങ്ങളില്‍ എഎപി ചരിത്രപരമായ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഡൽഹി പൊലീസിനെ ഉപയോഗിച്ച് ഗുണ്ടായിസം നടത്തുകയാണെന്നും വോട്ടിനായി പണം നല്‍കുന്നുണ്ടെന്നും കെജ്രിവാള് നേരത്തെ ആരോപിച്ചിരുന്നു.
നാളെ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഇത്തവണ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകാൻ തീരുമാനിച്ചു.
ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളർന്നു, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഈ കണക്കുകൾ ആർക്കും അവഗണിക്കാൻ കഴിയില്ല. ആംആദ്മി ഡൽഹിയിലെ ജനങ്ങളെ വഞ്ചിച്ചു എന്നതിൽ സംശയമില്ല,” സിങ് പറഞ്ഞു.
രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വർഷങ്ങൾക്ക് ശേഷം ഏറെ മൂര്‍ച്ചയേറ്റുകയാണ്. തലസ്ഥാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താൽ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മറ്റ് പകുതി സംസ്ഥാനങ്ങളെക്കാൾ വളരെ പ്രാധാന്യമുണ്ട്. 33 ദശലക്ഷം ജനസംഖ്യയുള്ള ഡൽഹിയിൽ 15.6 ദശലക്ഷം വോട്ടര്‍മാരാണുള്ളത്.
തലസ്ഥാനത്തെ ജനസംഖ്യയിൽ ഇവിടെ താമസിക്കുന്ന, എന്നാൽ മറ്റെവിടെയെങ്കിലും വോട്ട് ചെയ്യുന്ന കുടിയേറ്റക്കാരുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഉദാഹരണത്തിന്, കരോൾ ബാഗില്‍ കൂടുതലായി താമസിക്കുന്നത് തമിഴരാണ്. ചിത്തരഞ്ജൻ പാർക്കിൽ കിഴക്ക്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും, കിഴക്കൻ ഡൽഹിയിൽ ഉത്തരാഖണ്ഡില്‍ നിന്നുള്ളവരും.ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഡല്‍ഹി, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ എഎപിയ്ക്കൊപ്പം നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതാവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് സൗജന്യങ്ങൾ നൽകുന്നതും ഒരു സമുദായത്തോടും അവര്‍ പക്ഷപാതപരമായി പെരുമാറുന്നില്ല എന്നതാണ്. ന്യൂനപക്ഷങ്ങൾക്കും സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന തൊഴിലാളിവർഗത്തിനും ഇടയില്‍ ഇതു എഎപിയ്ക്ക് സ്വീകാര്യത നല്‍കുന്നുവെന്നും പറയപ്പെടുന്നു.
മറുവശത്ത്, പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ തങ്ങൾക്കൊപ്പം തുടരുമെന്നത് ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസാവട്ടെ സംസ്ഥാനത്തെ മുസ്ലീങ്ങളെയും ദലിതുകളെയും ലക്ഷ്യമിടുന്നു. പരമ്പരാഗതമായി തങ്ങള്‍ക്കുണ്ടായിരുന്ന പിന്തുണ എങ്ങനെയെങ്കിലും വീണ്ടെടുക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യം.