സമരത്തിൻ്റെ 22-ാം ദിനം: പോരാട്ടവീര്യത്തോടെ ആശാവർക്കർമാരുടെ നിയമസഭാ മാർച്ച്

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം. സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയിൽ ആകുമെന്ന് ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെകെ രമ പറഞ്ഞു. ഇവിടെ ഒരു സമരത്തിന് സിപിഎമ്മിന്റെ തിട്ടൂരം വേണ്ട. അവരുടെ മുദ്രാവാക്യം ഏറ്റെടുക്കാനല്ല സമരം. ഏത് ആശമാർക്കാണ് ഇവിടെ 13000 രൂപ കിട്ടുന്നത് മന്ത്രി പച്ചക്കള്ളം പറയുകയാണ്. മുഖ്യമന്ത്രി സമരം ചെയ്യുന്ന ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിക്കണം. വേണ്ടിവന്നാൽ സമരക്കാർക്കൊപ്പം ഇരിക്കുമെന്ന് കെകെ രമ പ്രഖ്യാപിച്ചു. ആശ വർക്കർമാരുടെ നിയമസഭ മാർച്ച് തുടങ്ങും മുമ്പ് വിഷയം ഭരണപക്ഷം സഭയിൽ ഉയർത്തി. ആശ വർക്കർമാർക് രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരളമാണെന്ന് നിയമസഭയിലും ആവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എൻഎച്ച്എം പദ്ധതിയിൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടേണ്ട 600 കോടി കിട്ടാൻ പ്രതിപക്ഷം കൂടി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാരുടെ നിയമസഭാ മാർച്ച് നടക്കാനാരിക്കെ ഭരണപക്ഷമാണ് ഇന്ന് വിഷയം ശ്രദ്ധക്ഷണിക്കലായി സഭയിൽ കൊണ്ടുവന്നത്. ശ്രദ്ധ ക്ഷണിക്കൽ ഉന്നയിച്ച കെ.ശാന്തകുമാരി എംഎൽഎ പ്രതിപക്ഷത്തെയും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർമാരെയും കുറ്റപ്പെടുത്തി. നേരത്തെ സിഐടിയു വിഷയത്തിൽ സമരം ചെയ്തപ്പോൾ ഇപ്പോൾ സമരം ചെയ്യുന്നവരെ കണ്ടില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. പ്രതിപക്ഷത്തിന്റേത് മുതലക്കണ്ണീരാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.