തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: ദളിത് യുവാവ് കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുനെല്‍വേലിയിലെ പാളയംകോട്ടൈ പ്രദേശത്ത് പട്ടാപ്പകല്‍ ഒരു ഐടി പ്രൊഫഷണലിനെ വെട്ടിക്കൊന്നു. ദളിത് വിഭാഗക്കാരനായ കെവിൻ കുമാർ (25) ആണ് കൊല്ലപ്പെട്ടത്.
മുത്തച്ഛനൊപ്പം ക്ലിനിക്കില്‍ നിന്ന് മടങ്ങുമ്പോഴാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സഹോദരൻ സുർജിത്തും (22) സഹായിയും ആണ് കൊല ചെയ്തത്.
തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ അധികം ശമ്പളം ഉണ്ടായിരുന്നു. സ്വർണ മെഡലോടെയാണ് കെവിൻ പഠനം പൂർത്തിയാക്കിയത്.
കെവിൻ പട്ടികജാതി (എസ്സി) സമുദായത്തില്‍പ്പെട്ട ദേവേന്ദ്ര കുല വെള്ളാളറില് നിന്നുള്ളയാളും, കാമുകി പിന്നോക്ക (ബിസി) സമുദായത്തില്‍പ്പെട്ട മറാവർ വിഭാഗത്തില്‍ നിന്നുള്ളയാളുമാണ്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ് ഇൻസ്പെക്ടർമാരാണ്. സബ് ഇൻസ്പെക്ടർമാരായ ശരവണൻ, കൃഷ്ണകുമാരി എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൃതദേഹവുമായി കെവിന്റെ ബന്ധുക്കള്‍ പ്രതിഷേധം നടത്തി. കെവിന്റെ കാമുകിയെ പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതേ സമയം, ശരവണ കുമാറിനെയും കൃഷ്ണ കുമാരിയെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.