ഗോമൂത്രത്തിൽ നിന്നും കാൻസർ മരുന്ന്: ഗവേഷണത്തിന്റെ പേരിൽ കോടികളുടെ തിരിമറി

ഇൻഡോർ: പശുവിന്റെ ചാണകം, ഗോമൂത്രം ഉൾപ്പെടെയുള്ള വസ്തുക്കളിൽ നിന്നും കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിക്കാനുള്ള ഗവേഷണം വൻ വിവാദത്തിൽ. ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയിൽ 2011-ൽ ആരംഭിച്ച ഗവേഷണ പദ്ധതിയാണ് വിവാദമാകുന്നത്. ഗവേഷണത്തിനെന്ന പേരിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നു എന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന ഗവേഷണമാണ് വിവാദമാകുന്നത്. തുടക്കത്തിൽ യൂണിവേഴ്സിറ്റി അധികൃതർ എട്ട് കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടെങ്കിലും സർക്കാർ 3.5 കോടി രൂപയാണ് അനുവദിച്ചത്. ദീർഘകാലമായി വലിയ തുക ചെലവഴിക്കപ്പെട്ടിട്ടും ഗവേഷണത്തിന്റെ ശാസ്ത്രീയ ഫലപ്രാപ്തി സംബന്ധിച്ച് വ്യക്തതയില്ലെന്ന പരാതിയാണ് അന്വേഷണം തുടങ്ങാൻ ഇടയായത്.
ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിവിഷണൽ കമ്മീഷണർ അന്വേഷണം പ്രഖ്യാപിക്കുകയും അഡീഷണൽ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. സംഘം പദ്ധതിയുടെ ചെലവിടൽ രീതി, വാങ്ങലുകൾ, യാത്രാചെലവുകൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ചു. അന്വേഷണത്തിൽ, ഗവേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത വസ്തുക്കൾ പോലും ചെലവുപട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തി. 2011 മുതൽ 2018 വരെ ചാണകം, ഗോമൂത്രം, സംഭരണ പാത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങിയ അടിസ്ഥാന സാമഗ്രികൾക്കായി ഏകദേശം 1.92 കോടി രൂപ ചെലവഴിക്കപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ചില വസ്തുക്കൾ വിപണി വിലയെക്കാൾ 15 മുതൽ 20 ലക്ഷം രൂപ വരെ അധികം വില കൊടുത്ത് വാങ്ങിയതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
