ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം : പ്രായം 16 വയസായി കുറയ്‌ക്കണമെന്ന് അമിക്കസ് ക്യൂറിസുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായം 18-ൽ നിന്ന് 16 വയസായി കുറയ്‌ക്കാൻ സുപ്രീം കോടതിയിൽ അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിര ജയ്‌സിങ് അഭ്യർഥിച്ചു. “നിപുൺ സക്‌സേന വി യൂണിയൻ ഓഫ് ഇന്ത്യ” കേസിൽ വാദം നടക്കുന്നതിനിടെയാണ് അവർ ഈ ആവശ്യം ഉന്നയിച്ചത്.2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ (പോക്സോ) യും ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 375 – ആം വകുപ്പിലെയും വ്യവസ്ഥകളെയാണ് ജയ്‌സിങ് ചോദ്യം ചെയ്‌തത്. 16-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ ലൈംഗിക പ്രവർത്തനങ്ങളെ പൂർണമായി ക്രിമിനൽ കുറ്റമാക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് അവർ വാദിച്ചു.
കൗമാരക്കാർക്കിടയിലെ പരസ്‌പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ നിലവിലെ നിയമം ദുരുപയോഗവുമായി തെറ്റായി തുലനം ചെയ്യുന്നുവെന്ന് ജയ്‌സിങ് പറഞ്ഞു. അവരുടെ സ്വയംഭരണം, പക്വത, സമ്മതം നൽകാനുള്ള കഴിവ് എന്നിവയെ നിയമം അവഗണിക്കുന്നു. സമ്മത പ്രായം 16-ൽ നിന്ന് 18 വയസായി ഉയർത്തിയത് ന്യായീകരിക്കാൻ യുക്തിപരമായ കാരണങ്ങളോ അനുഭവപരമായ വിവരങ്ങളോ ഇല്ലെന്ന് ജയ്‌സിങ് ബോധിപ്പിച്ചു. 2013-ലെ ക്രിമിനൽ നിയമ (ഭേദഗതി) നിയമം വരുന്നതുവരെ 70 വർഷത്തിലേറെയായി ഈ പ്രായം 16 ആയിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വർമ കമ്മിറ്റിയുടെ 16 വയസ് നിലനിർത്തണമെന്ന ശിപാർശക്ക് വിരുദ്ധമായി ചർച്ചകളില്ലാതെയാണ് ഈ വർധനവ് വന്നതെന്നും അവർ പറഞ്ഞു.കൗമാരക്കാർ ഇപ്പോൾ നേരത്തെ പ്രായപൂർത്തിയാകുന്നുണ്ടെന്നും സ്വന്തം ഇഷ്‌ടപ്രകാരം പ്രണയബന്ധങ്ങളിലും ലൈംഗിക ബന്ധങ്ങളിലും ഏർപ്പെടാൻ പ്രാപ്‌തരാണെന്നും അമിക്കസ് ക്യൂറി സമർപ്പിച്ചു. ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നുള്ള കണ്ടെത്തലുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയവും സാമൂഹികവുമായ വിവരങ്ങൾ, കൗമാരക്കാർക്കിടയിലെ ലൈംഗിക പ്രവർത്തനങ്ങൾ അസാധാരണമല്ലെന്ന് സൂചിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. 2017-നും 2021-നും ഇടയിൽ 16-18 വയസിനിടയിലുള്ള പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട പോക്സോ കേസുകളിലെ പ്രോസിക്യൂഷനുകളിൽ 180 ശതമാനം വർധനവുണ്ടായതായും ജയ്‌സിങ് ചൂണ്ടിക്കാട്ടി.