ജനാധിപത്യ സംരക്ഷണത്തിന് കോൺഗ്രസ്; സംസ്ഥാനത്ത് മശാൽ യാത്ര ഇന്ന്

0

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന “മാച്ച് ഫിക്സിങ്” വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) രംഗത്ത്. ഇതിന്റെ ഭാഗമായി ജൂൺ 12 വ്യാഴാഴ്ച മുതൽ 14 വരെ സംസ്ഥാനവ്യാപകമായി ‘പന്തംകൊളുത്തി പ്രകടനം’ (മശാൽ യാത്ര) സംഘടിപ്പിക്കുമെന്ന് എം.പി.സി.സി. ജനറൽ സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.

മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡൻ്റ് ഹർഷവർധൻ സക്പാൽ ഈ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ സുതാര്യതയും രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ ജനകീയ പിന്തുണയും ഉറപ്പാക്കാനാണ് ഈ പ്രതിഷേധം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം നീക്കങ്ങൾ. ഇത് ചെറുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനായുള്ള ശക്തമായ പ്രതിരോധമായിരിക്കുമെന്നും സക്പാൽ പറഞ്ഞു.
“ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, പ്രതിപക്ഷത്തിൻ്റെ ശബ്ദം ഉയർത്താനും നമുക്ക് ചരിത്രപരമായ ഒരു കടമയുണ്ട്. നാളത്തെ മശാൽ യാത്ര ഈ പോരാട്ടത്തിന്റെ ഉജ്ജ്വലമായ തുടക്കമായിരിക്കും “.

ഇതുമായി ബന്ധപ്പെട്ട് വസായിൽ ചേർന്ന ആലോചനായോഗത്തിൽ എം.പി.സി.സി ജനറൽ സെക്രട്ടറിയും വസായ്-വിരാർ കോൺഗ്രസ് കമ്മിറ്റി ജില്ലാ ഇൻചാർജുമായ ജോജോ തോമസ്, ജില്ലാ പ്രസിഡൻ്റ് ഓനിൽ അൽമേഡ, എം.പി.സി.സി ജനറൽ സെക്രട്ടറി വിജയ് പാട്ടീൽ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വസായ്-വിരാർ കോൺഗ്രസ് കമ്മിറ്റിയിലെ നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു. ഇന്ന് വസായിൽ നടക്കുന്ന മശാൽ യാത്ര ഉൾപ്പെടെ, വരാനിരിക്കുന്ന സംസ്ഥാനവ്യാപകമായ പ്രതിഷേധ പരിപാടികൾക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി.

പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത് ഞെട്ടിക്കുന്നതും ആശങ്കാജനകവുമാണെന്ന് ജോജോ തോമസ് യോഗത്തിൽ ചൂണ്ടിക്കാട്ടി. കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ബി.ജെ.പി. നേതാക്കൾ ഈ വിഷയത്തിൽ മറുപടി നൽകാൻ ശ്രമിക്കുന്നതായും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് തന്നെ, പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്ക് നേരിട്ടുള്ള, സുതാര്യമായ ഉത്തരങ്ങൾ ലഭിക്കാൻ പൗരന്മാർക്ക് അർഹതയില്ലേയെന്ന് ജോജോ തോമസ് ചോദിച്ചു.
“ഇതൊരു രാഷ്ട്രീയ സമരമെന്നതിലുപരി, രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണ്.” സമാധാനപരവും എന്നാൽ അതിശക്തവുമായ ഈ പ്രതിഷേധം ജില്ലയിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കി ചരിത്രപരമാക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും ജോജോ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *