നീതി കിട്ടിയിട്ട് മതി ചായകുടി: ക്ലിമിസ് ബാവ

തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ. നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വളരെ ഗൗരവകരമായി കാര്യങ്ങളെ കാണേണ്ടതുണ്ട്.
കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാർക്ക് ലഭിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദേശം ഒന്നായി പ്രവർത്തിക്കാനുള്ള സമയമാണിത്. സന്യാസിനിമാർ ഇപ്പോൾ ജയിലിലാണ് ജാമ്യം പോലും ലഭിച്ചിട്ടില്ലെന്നും ക്ലിമിസ് ബാവ ചൂണ്ടിക്കാണിച്ചു.
അവർക്ക് ലഭിക്കേണ്ട നീതി പോലും ലഭിച്ചിട്ടില്ല. പിന്നെ എന്ത് ചങ്ങാത്തമാണെന്നായിരുന്നു ബിജെപിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്ലിമിസ് ബാവയുടെ മറുപടി. സന്യാസിനിമാരുടെ വിഷയം മാനദണ്ഡമാക്കിയായിരിക്കും ബിജെപിയോടുള്ള ഇനിയുള്ള സമീപനം. നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.