ചൈന പരാമർശം : രാഹുൽ ഗാന്ധി മാപ്പുപറയണം
ന്യൂഡൽഹി: രാഹുൽ ഗാന്ധി നടത്തിയ ‘ചൈന’ പരാമർശത്തിൽ വിമർശനവുമായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. പാർലമെന്‍റ് പ്രസംഗത്തിൽ രാഹുൽ, ചൈനീസ് വക്താവിനേക്കാള്‍ കൂടുതൽ ചൈനയെ പുകഴ്‌ത്തിയെന്നാണ് ആരോപണം. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ, 1959ലും 1962ലും നടന്ന സംഘർഷങ്ങളിൽ ചൈന ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയുടെ ഉത്തരവാദിത്തം രാഹുൽ ഏറ്റെടുക്കണമെന്നും വിഷയത്തിൽ മാപ്പ് പറയണമെന്നും റിജിജു ആവശ്യപ്പെട്ടു.
തിങ്കളാഴ്‌ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും ജിഡിപിയിൽ ഉത്‌പാദന വിഹിതം കുറഞ്ഞുവെന്നുമുള്ള വിമർശനത്തിന് പിന്നാലെയായിരുന്നു ചൈനയെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമർശം.
ബാറ്ററികൾ, റോബോട്ടുകൾ, മോട്ടോറുകൾ, ഒപ്‌റ്റിക്‌സ് എന്നീ വ്യവസായ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി ചൈന പ്രവർത്തിക്കുന്നുണ്ടെന്നും ഈ മേഖലയിൽ ഇന്ത്യയെക്കാൾ കുറഞ്ഞത് പത്തു വർഷത്തെ ലീഡ് ചൈനയ്‌ക്കുണ്ടെന്നും രാഹുൽ പറഞ്ഞു.