ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവ് നിരോധിച്ചു

തലവടി: സ്ത്രീകളുടെ ശബരിമലയെന്ന വിളിപ്പേരുള്ള ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവ് നിരോധിച്ചു. ഇനിമുതൽ പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രത്തിൽ അരളിപൂവ് ഉപയോഗിക്കില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിന് അരളിപ്പൂവ് കാരണമായി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
നേരത്തെ തിരുവിതാംകൂർ ദേവസ്വവും മലബാർ ദേവസ്വവും അരളി പൂവിനെ പൂജാ കർമ്മങ്ങളിൽ നിന്നും പ്രസാദമായി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു. പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുള്ളത്.
പൂജയ്‌ക്ക് അരളിപ്പൂ ഉപയോഗിക്കാം എന്ന് വ്യക്തമാക്കിയ ദേവസ്വം ബോർഡ് നിവേദ്യ സമർപ്പണത്തിന് ഭക്തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് നൽകേണ്ടത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിനു വരെ കാരണമാകാവുന്ന വിഷാംശം അരളി ചെടിയുടെ പൂവിലും ഇലയിലും ഉണ്ടെന്ന് കണ്ടെത്തുകയും ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും ദേവസ്വം ബോർഡിനെ ആശങ്ക അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് നടപടി.
സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കും ഒപ്പം അരളിപ്പൂവും അർപ്പിക്കാറുണ്ട്. ഹരിപ്പാട് സ്വദേശിയായ സൂര്യ സുരേന്ദ്രൻ മരണപ്പെട്ടത് അരളിപ്പൂവും ഇലയും കഴിച്ചതിനാലാണ് എന്ന് ദേവസ്വം ബോർഡ് അംഗം എ അജികുമാർ ബോർഡ് യോഗത്തിൽ അറിയിച്ചു. അരളിയുടെ ഇലയോ പൂവ് നുള്ളി വായിലിട്ട് ചവച്ചതുമൂലമാണ് ഹരിപ്പാട് സ്വദേശിയായ സൂര്യാ സുരേന്ദ്രൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം