പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് കേന്ദ്രം

Central Government raises excise duty by Rs 2 each on petrol and diesel: Department of Revenue notification
ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടിനും 2 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. അതേസമയം ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.ആഗോള എണ്ണവിലയിലുണ്ടായ തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകളും ട്രംപിന്‍റെ താരിഫുകളും കണക്കിലെടുത്താണ് നടപടി. പുതിയ വില നാളെ (എപ്രില്‍ 08) മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്കയുടെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ ആഗോള യുദ്ധത്തിലേക്ക് കടക്കുമോയെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞ് വരുന്ന സമയത്താണ് നടപടി.
2024 മാര്‍ച്ചിലാണ് ഇതിന് മുമ്പ് കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്തിയത്. അന്ന് രണ്ടിനും രണ്ട് രൂപ വീതം കുറയ്‌ക്കുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായാണ് ഇന്ധന വിലയില്‍ മാറ്റങ്ങളുണ്ടായത്. അതാകട്ടെ ഏറെക്കാലങ്ങള്‍ക്ക് ശേഷമുള്ള മാറ്റമായിരുന്നു.
ഇതിന് ശേഷം പിന്നീട് കഴിഞ്ഞ ഒക്‌ടോബറിലാണ് മാറ്റങ്ങളുണ്ടായത്. പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് കമ്മിഷന്‍ വര്‍ധിപ്പിക്കുകയും ചരക്ക് നീക്ക ഫീസ് പരിഷ്‌കരിക്കുകയുമാണ് അന്നുണ്ടായത്. അന്ന് കേരളത്തിലെ വിവിധയിടങ്ങളില്‍ നേരിയ ഏറ്റക്കുറച്ചിലുകളും രേഖപ്പെടുത്തിയിരുന്നു.