കേന്ദ്ര ബജറ്റ്: പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം :2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളവും. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. മണ്ണിടിച്ചില്‍ ദുരന്തം കവര്‍ന്ന വയനാടിന് വേണ്ടി മാത്രം 2000 കോടിയും കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിനായി 5000 കോടിയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രവാസി സംരക്ഷണ പദ്ധതികള്‍ക്കായി 300 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1000 കോടിയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെ രാവിലെ 11 മണിക്ക് മന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും .രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്സഭയില്‍ ഫെബ്രുവരി 3, 4 ദിവസങ്ങളില്‍ നടക്കും. രാജ്യസഭയില്‍ 3 ദിവസമാണ് ചര്‍ച്ചയുണ്ടാകുക. ഫെബ്രുവരി 6ന് രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും ഉണ്ടായേക്കും.
ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുക. ബജറ്റിലെ ധനാഭ്യാര്ഥനകള് സൂക്ഷ്മമായി പരിശോധന നടത്തിയതിന് ശേഷം മാര്‍ച്ച് 10ന് സമ്മേളനം പുനരാരംഭിക്കും. തുടര്‍ന്ന് ഏപ്രില്‍ 4ന് സമ്മേളനം പിരിയും. 27 ദിവസത്തെ സിറ്റിങ്ങാണ് ബജറ്റ് സമ്മേളനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.