2023-24 വർഷത്തെ ക്യാഷ് ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം തന്നില്ല’ :മന്ത്രി വീണ ജോര്‍ജ്.

തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിൽ മന്ത്രി പറഞ്ഞു.ഇത് സംബന്ധിച്ച യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ നല്‍കിയ രേഖകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വച്ചു.2023-24 വര്‍ഷത്തില്‍ എന്‍.എച്ച്.എം.ന് കേന്ദ്രം നല്‍കാനുള്ള തുക സംബന്ധിച്ച് 27.11.2023, 24.06.2024, 17.10.2024 എന്നീ തീയതികളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും, സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷന്‍ നാഷണല്‍ മിഷനും കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24 വര്‍ഷത്തില്‍ കേന്ദ്ര വിഹിതം നല്‍കാനുണ്ട് എന്നുള്ളത് വ്യക്തമാണ്.
എന്‍എച്ച്എമ്മിന്റെ ആശ ഉള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരുന്നില്ല. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ ബാക്കി 636.88 കോടി രൂപ അനുവദിച്ചിട്ടില്ല.