നിക്ഷേപം തിരികെ ലഭിച്ചില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍

കണ്ണൂര്‍: കാലാവധി പൂർത്തിയായ പതിനെട്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം മടക്കി നല്‍കിയില്ല സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍. കണ്ണൂർ കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരെയാണ് ഷീജ എന്ന അധ്യാപികയുടെ പരാതി.
നിക്ഷേപ കാലാവധി പൂര്‍ത്തിയായി ഒമ്പത് മാസമായിട്ടും പണം തിരികെ നല്‍കിയില്ലെന്നാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിക്കുൾപ്പെടെ മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഷീജ പറയുന്നത്.
ഇത് ചതിയാണ്, വിശ്വസിച്ച പ്രസ്ഥാനം വഞ്ചിച്ചു എന്നും, നിയമപരമായി മുന്നോട്ടുപോകണമെങ്കില്‍ അങ്ങനെ പോകുമെന്നും ഷീജ പ്രതികരിച്ചു. ഒരാഴ്ചയായി ഷീജ ഇപ്പോൾ സഹകരണ സംഘത്തിന് മുന്നില്‍ സമരത്തിലാണ്.
സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്ക് കൂടിയാണ് ഷീജ ഇത്രയും തുക സ്ഥിരനിക്ഷേപമായി നല്‍കിയത്. രണ്ട് വർഷം കാലാവധി ജൂലൈയിൽ പൂർത്തിയായപ്പോള്‍ പലിശയടക്കം ഇരുപത് ലക്ഷത്തിലധികം രൂപ ഷീജയ്ക്ക് തിരികെ കിട്ടേണ്ടതാണ്. എന്നാല്‍ ഇന്ന്- നാളെ എന്ന് പറഞ്ഞ് ജീവനക്കാര്‍ ഇവരെ ദിവസവും മടക്കി അയക്കുകയാണുണ്ടായത്.
ഉറപ്പുകളെല്ലാം വെറുതെയായപ്പോഴാണ് ഷീജ പാർട്ടിക്ക് പരാതി നല്‍കിയത്. അതിലും ഫലമുണ്ടായില്ല. ഇതിനിടെ ചികിത്സയ്ക്ക് പണം ആവശ്യം വന്നിരുന്നു. അതിനും പണം കിട്ടിയില്ല. തുടര്‍ന്ന് മാർച്ചിൽ തന്നുതീർക്കാമെന്ന് സഹകരണ സംഘം വാക്കുകൊടുത്തെങ്കിലും ലഭിക്കാതെ ആയത്തോടെയാണ് സഹകരണ സംഘത്തിന് മുമ്പില്‍ സമരത്തിനിരിക്കാൻ ഷീജ തീരുമാനിച്ചത്.