പത്തനം തിട്ടയിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകനും മരുമകൾക്കുമെതിരെ കേസ്

പത്തനംതിട്ട: അടൂരിൽ അറുപത്താറുകാരനായ വയോധികനെ മർദ്ദിച്ച മകൻ്റെയും മരുമകളുടെയും പേരിൽ പോലീസ് കേസെടുത്തു. തങ്കപ്പൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ വലിയ കമ്പുകൊണ്ടും തങ്കപ്പനെ മർദ്ദിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു .വലിയ ജനരോഷവും ഇതിനെതിരെ ഉയർന്നിരുന്നു.
കാലിൽ അടിയേറ്റ് നിലത്തു വീണശേഷവും മരുമകൾ ആവർത്തിച്ച് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം .
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മറ്റൊരു വീട്ടിലാണ് തങ്കപ്പൻ താമസിച്ചിരുന്നത്. ഇളയ മകനായ സിജുവിൻ്റെ വീട്ടിലേക്ക് എത്തിയതായിരുന്നു തങ്കപ്പൻ. വീട്ടുവളപ്പിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മർദ്ദനമേറ്റത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടിയെടുത്തത്. പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ “നടന്നത് നടന്നു ,തനിക്കിതിൽ പരാതിയില്ലാ ” എന്നാണ് തങ്കപ്പൻ പോലീസിനെ അറിയിച്ചത്.