ബി.ജെ.പി. MLC ഗോപിചന്ദ് പടൽക്കറുടെ കൃസ്ത്യൻ വിദ്വേഷ പ്രസംഗം : ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ്

0

മുംബൈ: സാങ്ഗ്ലി ജില്ലയിലെ ഗുണ്ടേവാഡിയിൽ നടന്ന പൊതുപരിപാടിയിൽ ബിജെപി നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി.)അംഗം ഗോപിചന്ദ് പടൽക്കർ നടത്തിയ കൃസ്ത്യൻ വിരുദ്ധ പ്രസ്താവനകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് .

ഭരണഘടനാപരമായ അവകാശങ്ങളുടെയും നിലവിലുള്ള നിയമ വ്യവസ്ഥകളുടേയും നഗ്‌നമായ ലംഘനമാണ് ബിജെപി നേതാവ് നടത്തിയതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു. ഒരു ജനപ്രതിനിധിക്ക് അധികാരമില്ലാത്ത വിഷയങ്ങളിൽ നിയമം കയ്യിലെടുക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതും, ചില മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും, സർക്കാർ ജീവനക്കാർക്കിടയിൽ മതപരമായ വിവേചനം ആവശ്യപ്പെടുന്നതും അങ്ങേയറ്റം ഗൗരവകരമാണ്. ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് തെറ്റായ പ്രവണതയാണെന്നുംഅദ്ദേഹം പറഞ്ഞു.

ഗോപിചന്ദ് പടൽക്കറുടെ പ്രസ്താവനകൾ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദങ്ങളായ 14 (സമത്വം), 15 (വിവേചനം നിരോധിക്കൽ), 25 (മതസ്വാതന്ത്ര്യം), 26 (മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം) എന്നിവയുടെ നേരിട്ടുള്ള ലംഘനമാണ്. കൂടാതെ, ഈ പ്രസംഗം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153A (മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തൽ), 295A (ഏതെങ്കിലും മതവിഭാഗത്തെ അപമാനിക്കൽ), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് സമാനമാണെന്നും ജോജോ തോമസ് ചൂണ്ടിക്കാട്ടി. വ്യക്തിപരമായി മതപരിവർത്തനത്തോട് യോജിക്കുന്നില്ലെങ്കിൽ പോലും, ഏതൊരു വ്യക്തിക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏത് മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ പരസ്യമായി വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ല. നിയമം കയ്യിലെടുക്കാൻ ഒരു ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും അതിന് പാരിതോഷികം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത് കടുത്ത നിയമ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം ലംഘനം നടത്തിയിട്ടും എന്തുകൊണ്ടാണ് പോലീസ് കേസ് എടുക്കാത്തതെന്ന് ബി.ജെ.പി. സർക്കാർ വ്യക്തമാക്കണമെന്ന് ജോജോതോമസ് ആവശ്യപ്പെട്ടു. ഇതിനോടകം പല സ്ഥലങ്ങളിലും പരാതി നൽകിയിട്ടും പോലീസ് ഇതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് ആശങ്കാജനകമാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ജനങ്ങൾ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ജനങ്ങളെ ഇത്തരത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുമ്പോൾ, ഭരണം നടത്തുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നോക്കിനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല. ബി.ജെ.പി. സർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സംസ്ഥാനത്തെ ഭരണപരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രി ഇവരെ നിലയ്ക്ക് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന ബി.ജെ.പി. നേതൃത്വവും മുഖ്യമന്ത്രിയും കേന്ദ്ര നേതൃത്വവും ഇന്ത്യയുടെ പ്രധാനമന്ത്രിയും അഭിപ്രായം വ്യക്തമാക്കണം:

ഈ വിഷയത്തിൽ സംസ്ഥാന ബി.ജെ.പി. നേതൃത്വവും മുഖ്യമന്ത്രിയും കേന്ദ്ര നേതൃത്വവും ഇന്ത്യയുടെ പ്രധാനമന്ത്രിയും അവരുടെ അഭിപ്രായം വ്യക്തമാക്കണമെന്ന് ജോജോ തോമസ് ബി.ജെ.പി. നേതൃത്വത്തോട് ആവശ്യപ്പെട്ടു . ക്രിസ്ത്യാനികളെ അധിക്ഷേപിക്കുന്നതും നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നതുമായ ബി ജെ പി നേതാവ്ഗോപിചന്ദ് പടൽക്കറുടെ നിലപാട് നിങ്ങളുടെ നിലപാടിനൊപ്പമാണോ? അതോ അദ്ദേഹത്തെ തള്ളിപ്പറയാൻ തയ്യാറാണോ? ബി.ജെ.പി.യുടെ ക്രിസ്ത്യൻ സ്നേഹം ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരുവശത്ത്, ബി.ജെ.പി. എം.എൽ.സി. ക്രിസ്ത്യാനികൾക്കും പുരോഹിതർക്കും എതിരെ ആഞ്ഞടിക്കുമ്പോൾ, മറുവശത്ത്, ക്രിസ്ത്യാനികൾക്ക് എണ്ണത്തിൽ കൂടുതലുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി. നേതൃത്വം ക്രിസ്ത്യാനികളെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നത് അവരുടെ തനിനിറം വെളിപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് തോമസ് കത്തയച്ചു. പടൽക്കറെ എം.എൽ.സി. സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും, അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ജനാധിപത്യ സമൂഹത്തിൽ അനുവദനീയമല്ല. വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാംഗ്ലിയിൽ ഏഴുമാസം ഗർഭിണിയായ ഋതുജ രാജ്ജ്‌ഗേ എന്ന യുവതി ആത്മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് നടത്തിയ പൊതു സമ്മേളനത്തിലാണ് കൃസ്ത്യൻ സമുദായത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസ്‌താവന ഗോപിചന്ദ് പടൽക്കർ നടത്തിയത്.
യുവതിയുടെ ആത്‍മഹത്യ മത പരിവർത്തനം ചെയ്യണമെന്ന നിരന്തരമായ നിർബന്ധത്തെത്തുടർന്നുണ്ടായതാണെന്ന് പടൽക്കർ ആരോപിച്ചു. മതപരിവർത്തന ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി ഗ്രാമവാസികളിൽ നിന്ന് ഉണ്ടാകണമെന്നും അത്തരം ശ്രമങ്ങൾക്ക് മുന്നോട്ടുവരുന്നവർക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അവർക്ക് 2 ലക്ഷം മുതൽ 11 ലക്ഷം വരെ പാരിതോഷികമായി നൽകുമെന്നും പടൽക്കർ ആഹ്വാനം ചെയ്‌തു .ഇതുമായി ബന്ധപ്പെട്ട് എന്ത് പോലീസ് കേസ് വന്നാലും അത് താൻ നോക്കിക്കൊള്ളുമെന്നും അദ്ദേഹം ഗ്രാമവാസികൾക്ക് ഉറപ്പ് നൽകി. കൃസ്ത്യൻ പാതിരിമാരെ പെരുമ്പാമ്പുകളോട് ഉപമിച്ച പടൽക്കർ അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുമാറ്റണമെന്ന് ജില്ലാ കലക്റ്റർ ,പോലീസ് മേധാവി എന്നിവർക്ക് നിർദ്ദേശം നൽകി .അങ്ങനെ ചെയ്‌താൽ പൊതുസമ്മേളനം വിളിച്ച് ആദരിക്കുമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പടൽക്കർ സമ്മേളനത്തിൽ പറഞ്ഞു.

ഇതിനു മുമ്പും നിരവധി വിവാദ പരാമർശങ്ങൾ നടത്തുകയും പ്രതിഷേധങ്ങൾ ഉയരുമ്പോൾ മാപ്പ് പറയുകയും
ചെയ്‌ത നേതാവാണ് ഗോപിചന്ദ് പടൽക്കർ. അജിത് പവാറിനേയും സുപ്രിയ സുലെയെയും “ചെന്നായ്ക്കൾ ”
എന്നുവിളിച്ചത് വിവാദമായപ്പോൾ പിന്നീട് ഖേദം പ്രകടിപ്പിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *