ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കമ്പനികളുടെ പണം തട്ടി:യെച്ചൂരി

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ നടന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സർക്കാരാണ് നിയമം നടപ്പിലാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്നും യെച്ചൂരി ആരോപിച്ചു.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരുന്നതിനായി സിപിഎമ്മും കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു. ജനാധിപത്യത്തിന്‍റെയും സുതാര്യതയുടെയും വിജയമെന്നായിരുന്നു ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ യെച്ചൂരിയുടെ പ്രതികരണം. നിരവധി ചോദ്യങ്ങളുയർത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു.
ഇന്നലെയാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്. ബോണ്ട് വാങ്ങി സംഭാവന നൽകിയ കമ്പനികളുടെ പേര് വിവരങ്ങളും നൽകിയ പണവും അടങ്ങിയ വിവരങ്ങളാണ് പുറത്ത് വന്നത്. 2018 മുതൽ ബോണ്ട് വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും 2019 മുതലുളള വിവരങ്ങളാണ് എസ്ബിഐ പുറത്ത് വിട്ടത്. ഓരോ കമ്പനിയും ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ പണമെത്രയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
