ദമ്പതികളെ കാണാതായ സംഭവം: ഭർത്താവിന്റെ മരണം വടിവാൾ കൊണ്ട് കുത്തേറ്റെന്ന് പൊലീസ്.

മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ഇന്നലെ കണ്ടെത്തിയ ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ചതായി പറയപ്പെടുന്ന വടിവാളും മൊബൈൽ ഫോണും കണ്ടെത്തിയതായും മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു.
ഭാര്യ സോനത്തിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയിൽ വച്ച് ഇരുവരെയും കാണാതായത്. രാജാ രഘുവംശിയുടെ മൃതദേഹം 11 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്. മേഘാലയിലെ ആഴമുള്ള ഒരു മലയിടുക്കിൽ നിന്നാണ് രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തത്.