ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നിനു പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, എവിഡൻസ് ആക്റ്റ് എന്നിവയ്ക്കു പകരം കേന്ദ്ര സർക്കാർ തയാറാക്കിയ പുതിയ ക്രിമിനൽ നിയമ സംഹിത ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ ശനിയാഴ്ച പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിങ്ങനെയായിരിക്കും പുതിയ നിയമ സംഹിതകൾ അറിയപ്പെടുക. 1860ൽ തയാറാക്കിയതാണ് ഇന്ത്യൻ പീനൽ കോഡ് (ഐപിസി). കോഡ് ഓഫ് ക്രിമിനൽ പ്രൊസിജ്യർ (സിആർപിസി) 1973ലുള്ളതാണ്. ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872ലും. ഇതിനു പകരം കൊണ്ടു വന്ന മൂന്ന് നിയമസംഹിതകൾ കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയിരുന്നു.
ഭാരതീയ ന്യായ സംഹിത, 2023
- 1860ലെ ഇന്ത്യൻ പീനൽ കോഡിനു പകരമുള്ളത്.
- രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി.
- വിഘടനവാദം, കലാപം, രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും എതിരായ പ്രവർത്തനങ്ങൾ എന്നിവ ശിക്ഷാർഹമായിരിക്കും.
- പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ
- ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ
- സാമൂഹ്യ സേവനം ശിക്ഷാ വിധികളിലൊന്നായി ഉൾപ്പെടുത്തി
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023
- 1973ലെ സിആർപിസിക്കു പകരമുള്ളത്
- സമയബന്ധിതമായ അന്വേഷണവും വിചാരണയും വിധി പ്രഖ്യാപനവും നിർബന്ധമാക്കുന്നു
- ലൈംഗിക അതിക്രമത്തിന് ഇരയായവരുടെ മൊഴി വീഡിയോയിൽ രേഖപ്പെടുത്തും
- കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടെത്താൻ വ്യവസ്ഥ
ഭാരതീയ സാക്ഷ്യ, 2023
- 1872ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റിനു പകരമുള്ളത്
- ഇലക്ട്രോണിക് / ഡിജിറ്റൽ രേഖകൾ, ഇമെയിലുകൾ, സെർവർ ലോഗ്സ്, കംപ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്പ്ടോപ്പുകൾ, എസ്എംഎസ്, വെബ്സൈറ്റുകൾ, ലൊക്കേഷൻ തെളിവുകൾ, ഉപകരണങ്ങളിലുള്ള മെയിലുകൾ, മെസേജുകൾ എന്നിവ കോടതി തെളിവായി സ്വീകരിക്കും
- കേസ് ഡയറി, എഫ്ഐആർ, ചാർജ്ഷീറ്റ്, വിധി എന്നിങ്ങനെ എല്ലാ രേഖകളും ഡിജിറ്റലാക്കും
- ഇലക്ട്രോണിക്/ഡിജിറ്റൽ രേഖകൾക്കും കടലാസ് രേഖകൾക്കു തുല്യമായ നിയമ സാധുതയും മൂല്യവും