രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

തിരുവനന്തപുരം: ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷം ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചത് . പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ രാജ് ഭവൻ തീരുമാനിക്കുകയായിരുന്നു .
ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലായിരുന്നു . രാജ്ഭവൻ ആയിരുന്നു പരിപാടിയുടെ വേദി. മെയിൻ ഹാളിൽ വേദിയിൽ ഭാരത് മാതാവിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു.
രാജ് ഭവനിൽ നിന്ന് ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടർന്നാണ് ദർബാർ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.