വീണ്ടും രാഷ്ട്രീയ കൊലപാതകം, ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയില്‍ വെച്ച് കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തുകയും സുഹാസിനെ മാരകായുധം കൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു.
കൊലപാതകത്തെ തുടർന്ന് ആശുപത്രിയിലും പരിസരത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മംഗളൂരു നഗരത്തിൽ സുരക്ഷ ശക്തമാക്കി. 2022 ജൂലൈയിൽ സൂറത്‌കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ തുണിക്കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസിൽ നിലവിൽ ജാമ്യത്തിലാണ് സുഹാസ്. ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്.