സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്‌റ്റേ

കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിനെ കൃഷി വകുപ്പില്‍ തന്നെ നിലനിര്‍ത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിന്റെ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.ബി അശോകിനെ ഇന്നലെ രാത്രിയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും മുഖ്യമന്ത്രിക്ക് കീഴിലുള്ള പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് ( P & ARD ) പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥലം മാറ്റിയത്.
സെപ്റ്റംബര്‍ 17 മുതല്‍ സ്ഥലം മാറ്റം പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.ബി അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അടുത്തിടെ സ്റ്റേ ചെയ്തതിരുന്നു. തുടർന്ന് അശോക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.ഈ കേസ് ട്രൈബ്യൂണൽ പരിഗണിക്കാനിരിക്കെയാണ് അശോകിനെ അടിയന്തരമായി P & ARD യിലേക്ക് സ്ഥലംമാറ്റിയത്.