ആക്സിയം4 മിഷന്‍ :അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല

0

ഫ്ളോറിഡ: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല.ശുഭാംശുഅടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.

ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക.

24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിലാണ് സംഘം നിലയത്തിലെത്തുന്നത്. ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്നായിരുന്നു വിക്ഷേപണം.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.
39 വയസുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും.

ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. നിലയവുമായി ബന്ധിച്ചത് നിശ്ചിത സമയത്തിനും മുന്‍പാണ്. 28 മണിക്കൂര്‍ 50 മിനുട്ട് നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം കണ്ടത്.ആക്സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ആക്സിയം ഫോര്‍ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.

ബഹിരാകാശ യാത്രയ്ക്കിടെ ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിസംബോധന ചെയത് “നമസ്‌കാരം” എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു.പരീക്ഷണങ്ങള്‍,സുരക്ഷിതമായ തിരിച്ചുവരവ് എന്നിവയ്ക്ക് മതിയായ സമയം അനുവദിക്കുന്നതിനാണ് 14 ദിവസത്തെ ദൈര്‍ഘ്യം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ISS-ലേക്കുള്ള സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളുടെ അനിവാര്യമായ ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നു. 14 ദിവസം ബഹിരാകാശയാത്രികര്‍ക്ക് സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ആരോഗ്യപരമായ മാറ്റങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്ക് സമയം നല്‍കുകയും ചെയ്യുന്നു.

14 ദിവസത്തെ ഈ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാനുളള ഇന്ധനമാണ് രാജ്യത്തിന് ആക്സിയം ഫോര്‍ മിഷന്‍.

1984-ൽ സോവിയറ്റ് സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക യാത്രയ്ക്ക് ശേഷം ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്ന ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയാണിത്. 2026 അവസാനമോ 2027 ന്റെ തുടക്കത്തിലോ ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി ഈ ദൗത്യത്തെ കാണുന്നു. ഈ പരിപാടിക്കായി ഇസ്രോ 550 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *