പൊരിവെയിൽ ശരീരത്തെ തളർത്തിയാലും സമരത്തെ തളർത്തനാവില്ലെന്ന പ്രഖ്യാപനത്തോടെ ആശാവർക്കർമാർ

തിരുവനന്തപുരം: കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീണ എട്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. . . നിലവിൽ എട്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്.സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ മാർച്ച് 20 മുതൽ ആശമാർ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കും. സമരത്തിന്റെ മുപ്പത്തിയാറാം ദിവസം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം റോഡുപരോധമായ് മാറി. നിരവധി നേതാക്കളും സംഘടനകളും സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തി.എൻഎച്ച്എം ഏർപ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്കരിച്ചാണ് ആശാവർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിലെത്തിയത്. പ്രതിരോധിക്കാൻ ബാരികേഡും സന്നാഹങ്ങളുമായി പൊലീസും നേരത്തെ നിലയുറപ്പിച്ചു. 10.30 യോടെ സെക്രട്ടറിയേറ്റ് ഉപരോധമാരംഭിച്ചു.പ്രതിഷേധനിര സെക്രട്ടറിയേറ്റിന്റെ രണ്ടാം കവാടത്തിനു മുന്നിലേക്ക് എത്തിയതോടെ സമരം നടുറോഡിലായി. പിന്നെ പ്രതിഷേധക്കാരുടെ ഇരുപ്പും കിടപ്പും റോഡിലായി. അതോടെ പ്രധാന പാതയിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ പോലീസ് വഴിതിരിച്ചു വിട്ടു. ഓണറേറിയം ലഭിക്കാൻ പാലിക്കേണ്ട പത്ത് മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്ന സമരക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചങ്കിലും ഓണറേറിയം 21,000 ആക്കി വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ളവ കൂടി അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് ആശാവർക്കർമാർ പറയുന്നത്.