യുവാവിനെ പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ച 36കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇലകമൺ ഗ്രാമപഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിലെ യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനൽ(36) ആണ് അറസ്റ്റിലായത്. ഈ മാസം മേയ് നാലിനായിരുന്നു സംഭവം. സമീപവാസിയായ രഞ്ജിത്തിനെ മുൻവൈരാഗ്യമുള്ള സനൽ ആക്രമിക്കുകയായിരുന്നു. വർക്കലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
കല്ലിൽ തട്ടി റോഡിൽ വീണ രഞ്ജിത്തിനെ സനൽ വീടിൻ്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും തുടർന്ന് വടി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തു വീണപ്പോൾ അടിവയറ്റിൽ ചവിട്ടുകയും വീട്ടിലെ പിറ്റ്ബുള്ളിനെ ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം. അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന്റെ നിഗമനം.