പ്രതിഷേധങ്ങൾക്കിടയിൽ കനത്ത സുരക്ഷയൊരുക്കി പോലീസ് : അക്ഷയ് ഷിൻഡെയുടെ മൃതദ്ദേഹം സംസ്‌കരിച്ചു .

കല്യാൺ: ബദലാപൂർ പീഡനക്കേസിലെ പ്രതി, പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അക്ഷയ് ഷിൻഡെയുടെ മൃതദ്ദേഹം ആറ് ദിവസങ്ങൾക്ക് ശേഷം ഇന്ന് കനത്ത പോലീസ് സുരക്ഷയിൽ ഉല്ലാസ് നഗറിലുള്ള ശാന്തിനഗർ ശ്‌മശാനത്തിൽ സംസ്‌ക്കരിച്ചു. മൃതദ്ദേഹം സംസ്‌കരിക്കുന്നതിനെതിരെ ബിജെപി ,ശിവസേന പ്രാദേശിക നേതാക്കളും പ്രദേശവാസികളും സംഘടിതമായി മുന്നോട്ടുവന്നത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു .
ബദലാപൂർ ,കല്യാൺ അംബർനാഥ് എന്നിവടങ്ങളിൽ മൃതദ്ദേഹം സംസ്‌കരിക്കാൻ സ്ഥലത്തെ ബിജെപി ,ശിവസേനാ നേതാക്കളോ പ്രദേശവാസികളോ അനുവദിച്ചില്ല. ശക്തമായ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിൽ അക്ഷയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപ്പിക്കുകയും കോടതി തിങ്കളാഴ്‌ചയ്‌ക്ക് മുന്നേ സംസ്‌ക്കരിക്കണമെന്നുപോലീസിനു നിർദ്ദേശം നൽകുകയുമായിരുന്നു.
തുടർന്ന് പോലീസ് ഉല്ലാസ് നഗറിലേ ശാന്തിനഗർ ശ്‌മശാനത്തിൽ ആംബുലൻസ്‌വഴി എത്തിക്കുമ്പോഴേക്കും
“ഉല്ലാസ് നഗറിൽ സംസ്‌കരിക്കാൻ അനുവദിക്കില്ല ” എന്നറിയിച്ചുകൊണ്ട് ശക്തമായ പ്രതിഷേധപ്രകടനവുമായി ബിജെപി ,ശിവസേന പ്രവർത്തകരും നേതാക്കളും രംഗത്ത് വരികയായിരുന്നു. കൂടുതൽ പോലീസിനെ രംഗത്തിറക്കിയാണ് കനത്ത സുരക്ഷയിൽ സംസ്ക്കാരകർമ്മങ്ങൾ നടന്നത്.
അക്ഷയഷിൻഡെയെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത് ഭരണപക്ഷ പാർട്ടികൾ മധുരം നൽകി ആഘോഷിച്ചപ്പോൾ സ്‌കൂൾ അധികാരികളെ രക്ഷിക്കാൻ വേണ്ടി സർക്കാർ പിന്തുണയോടെ പോലീസ് ‘വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു.
രാഷ്ട്രീയമായ വാക് പോരുകൾ ഈ വിഷയത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.
ബദലാപൂരിലെ ഒരു സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അക്ഷയഷിൻഡെ.