അഹമ്മദാബാദ് വിമാനാപകടം: ‘വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി

അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനൊപ്പമാണെന്ന് അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ച് നീങ്ങുന്നുവെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഡിഎൻഎ പരിശോധന നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥിതി വിലയിരുത്തിയിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.ഡിഎൻഎ പരിശോധനക്കുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അപകടമാണ് സംഭവിച്ചതെന്നും ആർക്കും അപകടങ്ങളെ തടുക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. തീ ആളിപ്പടർന്നതിനാൽ രക്ഷപ്പെടാൻ ആർക്കും കഴിഞ്ഞില്ല. ദുരന്തസമയം ഒന്നേകാൽ ലക്ഷം ലിറ്റർ ഇന്ധനം വിമാനത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി. ഒരാൾ മാത്രമേ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.