അടൂർ അപകടത്തിന്റെ ചുരുളഴിയുന്നു..

0

അടൂര്‍: പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ ദുരൂഹത. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നുവെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം.ഇത് കണ്ടത് ദൃക്‌സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ ആണ്. അനുജ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തംഗമായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ പി റോഡില്‍ ഏനാദിമംഗലം മങ്ങാട് ഭാഗത്തുവച്ച് ഓടുന്ന കാറില്‍ വച്ച് അനുജയെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു, താന്‍ സഞ്ചരിച്ച കാറിനു മുമ്പിലാണ് അപകടത്തില്‍പ്പെട്ട കാര്‍ പോയിരുന്നതെന്ന് അദ്ദേഹം പറയുന്നു.കാറിന്റെ വാതില്‍ രണ്ടു മൂന്നു തവണ തുറക്കുകയും ചെയ്തു. കാറിന്റെ ഇടതുവശത്തെ വാതില്‍ വഴി രണ്ടു കാലുകള്‍ പുറത്തേക്ക് വന്നത് കണ്ടതായും ശങ്കര്‍മാരൂര്‍ പറഞ്ഞു. മദ്യപിച്ച ആളുകള്‍ ആരെങ്കിലും ആണെന്ന് കരുതിയാണ് കൂടുതൽ ശ്രദ്ധിക്കാതെ പോയതെന്നും അദ്ദേഹം വക്തമാക്കി.

ഇന്നലെ രാത്രി 11.15 നാണ് അപകടമുണ്ടായത്. മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37) ചാരുംമൂട് സ്വദേശി ഹാഷിമും(31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതായി പറയുന്നു. തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ് അനുജ.ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്.

സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞു വരികയായിരുന്നു അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായെത്തി, പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച് അധ്യാപക സംഘത്തിന്റെ വാഹനത്തിന് കുറുകേ ഹാഷിം കാര്‍ നിര്‍ത്തുകയും, വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കുകയുമായിരുന്നു.ഹാഷിം ബന്ധുവാണെന്നാണ് സഹപ്രവര്‍ത്തകരോട് അനുജ പറഞ്ഞത്.

തുടര്‍ന്ന്, സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്റ്റേഷനിലേക്ക് എത്താമെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പൊലീസ് സ്റ്റേഷന്‍ വഴി അടൂര്‍ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. പിന്നീട് അറിയുന്നത് ഇരുവരുടേയും മരണവാര്‍ത്തയാണ്.

അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുക ആയിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു. തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവർ പൊലീസിന് നല്‍കിയ മൊഴി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *