7വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും

മലപ്പുറം:ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും. എടപ്പറ്റ സ്വദേശി സുകുമാരനാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ വി നാരായണൻ ശിക്ഷ വിധിച്ചത്. 2020 മാർച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുകുമാരൻ താൻ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് കുട്ടിയെ മൊബൈലിൽ അശ്ലീല വിഡിയോ കാണിച്ചുകൊണ്ട് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഏഴ് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയിൽ ആഴത്തിലുള്ള ആഘാതമുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സംഭവം നടന്നയുടൻ കുട്ടിയുടെ രക്ഷിതാക്കൾ എടക്കര പൊലീസിൽ പരാതി നൽകി. അന്നത്തെ എടക്കര പൊലീസ് ഇൻസ്പെക്ടർമാരായ അമീർ അലിയും മനോജ് പറയട്ടെയും ചേർന്നാണ് കേസ് അന്വേഷിച്ചത്. തുടർന്ന് പൊലീസ് അതിവേഗം പ്രതിയെ പിടികൂടി. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച സൈബർ ഫോറൻസിക് തെളിവുകൾ പ്രോസിക്യൂഷൻ വാദങ്ങൾക്ക് കരുത്ത് പകർന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സാമ്യ ഫ്രാൻസിസ് ഹാജരായി.