മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് നടത്തും

ഇംഫാൽ: ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 22ന് റീപോളിങ് നടക്കും. മണിപ്പൂർ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരിയാണ് പുതിയ റീപോളിങ് തീയതി പ്രഖ്യാപിച്ചത്. 19ന് നടന്ന വോട്ടെടുപ്പിൽ മണിപ്പൂരിൽ 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്കൂൾ, എസ്. ഇബോബി പ്രൈമറി സ്കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക.
ആദ്യഘട്ട വോട്ടെടുപ്പിനിടെ സംസ്ഥാനത്തെ നിരവധിയിടങ്ങളിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. നാല് സ്ഥലങ്ങളിലായി അക്രമികൾ നാല് വോട്ടുയന്ത്രങ്ങൾ തകർത്തു. ഒരു ബൂത്തിൽ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിവെക്കേണ്ട സാഹചര്യം ഉണ്ടായി.
ബിഷ്ണുപുർ ജില്ലയിലെ തമ്നപോക്പിയിൽ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ആയുധധാരികൾ ശ്രമം നടത്തി. വോട്ടർമാരെ പോളിങ്ങിൽ നിന്ന് പിന്തിരിപ്പിക്കലായിരുന്നു ഇവരുടെ ലക്ഷ്യം. അക്രമികൾ തെരഞ്ഞെടുപ്പ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ കൽപിക്കുകയും ചെയ്തു.