മുഖ്യമന്ത്രി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യ വിഴുപ്പലക്കൽ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് വെറും രണ്ട് മാസം പിന്നിടുമ്പോൾ ഭരണകക്ഷിയായ കോൺഗ്രസിൽ ഗ്രൂപ്പ് പോരും ആഭ്യന്തര ഭിന്നതയും അഭൂതപൂർവ്വമായ പ്രതിസന്ധിയിലേക്ക്. സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ, സ്വന്തം പോഷകസംഘടനയായ കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടാണ് പാർട്ടിയിൽ വലിയ ചേരിതിരിവിനും വാക്പോരിനും കാരണമായിരിക്കുന്നത്.വിവാദം കൊഴുക്കുന്നതിനിടെ, കൊച്ചി തേവര കോളേജിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ മടങ്ങിയത് അണികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയതോടെ കോൺഗ്രസിൽ ഭിന്നത മറനീക്കി പുകയുകയാണ്.
