45,000 ടൺ എൽപിജി യുമായി ഹോർമുസ് കടന്ന് ‘സർവ് ശക്തി’ ഇന്ത്യയിലേയ്ക്ക് എത്തുന്നു

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 45,000 ടൺ എൽപിജിയുമായി ‘സർവ് ശക്തി’ എന്ന സൂപ്പർടാങ്കർ ആണ് ഹോർമുസ് സുരഷിതമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ (മെയ് 2) ഉച്ചയോടെയാണ് സൂപ്പർടാങ്കർ ജലപാത കടന്നത്.
മാർഷൽ ഐലൻഡ്‌സ് പതാകയുള്ള കൂറ്റൻ ടാങ്കറാണ് ‘സർവ് ശക്തി’. മെയ് 13ന് രാത്രി 11 മണിയോടെ കപ്പൽ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തുറമുഖമാണ് നിലവിൽ കപ്പലിന്റെ ലക്ഷ്യസ്ഥാനം. ഇന്ത്യൻ ഓയിൽ കോർപറേഷന് വേണ്ടിയാണ് ടാങ്കർ എത്തുന്നത് എന്നാണ് വിവരം.ഇറാൻ തീരത്ത് യുഎസ് നാവിക ഉപരോധം കർശനമാക്കിയ ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി കടക്കുന്ന ആദ്യത്തെ എൽപിജി ടാങ്കറാണിത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഇറാൻ തീരത്ത് ഉപരോധം ഏർപ്പെടുത്തിയത്. സേനകളുടെ ആക്രമണം മിക്ക കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കിയിരുന്നു. ഈ സമയത്താണ് സർവ്വ് ശക്തി കടലിടുക്ക് കടന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം
കപ്പലിൽ ആകെ 20 ജീവനക്കാരാണുള്ളത്. ഇതിൽ 18 പേരും ഇന്ത്യക്കാരാണ്. ടാങ്കർ എത്തുന്നതോടെ നിലവിൽ ഇന്ത്യൻ നേരിടുന്ന ഊർജ്ജപ്രതിസന്ധിക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ
