ഓട്ടോ ഡ്രൈവർ അനിൽകുമാർ വധക്കേസ്സ്; പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
ആലപ്പുഴ : എടത്വാ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സാണ് ഇന്ന് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി II ജഡ്ജി എസ് ഭാരതി ശിക്ഷ പ്രസ്താവിച്ചത്. 14-01-2019 രാത്രി 12:30 മണിക്കാണ് സംഭവം. ഓട്ടോഡ്രൈവർ ആയ തലവടി വില്ലേജിൽ ആന പറമ്പാൽ വടക്ക് മുറിയിൽ തലവടി പഞ്ചായത്ത് 1 -ാം വാർഡിൽ പുത്തൻ പറമ്പ് വീട്ടിൽ അനിൽ കുമാർ 38 വയസ്സിനെ ആണ് പ്രത്രികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സന്ധ്യക്കും പരിക്കേറ്റിരുന്നു. ഒന്നാം പ്രതി തലവടി വില്ലേജിൽ ആനപ്പറമ്പാൽ നോർത്ത് മുറിയിൽ കളങ്ങര ഭാഗത്ത് വീട്ടിൽ 27 വയസ്സുള്ള അപൂസ് എന്ന് വിളിക്കുന്ന അമൽ, രണ്ടാം പ്രതി തലവടി വില്ലേജിൽ ആനപ്പറമ്പ് നോർത്ത് കളങ്ങരഭാഗത്ത് കൊച്ചു പറമ്പ് വീട്ടിൽ 25 വയസ്സുള്ള കെവിൻ എന്നിവരെയാണ് ശിക്ഷിച്ചത്. രണ്ടാം പ്രതിയുടെ സഹോദരിയെ എടത്വാ പച്ചയിലുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും തിരികെ ഓട്ടോറിക്ഷായിൽ എടത്വാക്ക് വരുന്ന വഴിയിൽ ഇറക്കിവിട്ടതിൻ്റെ വിരോധത്താൽ പ്രതികൾ ഓട്ടോഡ്രൈവർ അനിൽകുമാറിനെ കൊല ചെയ്യാനുള്ള ഉദ്ദേശത്തോടെയും കരുതലോടെയും മാരകായുധവുമായി അനിൽകുമാറിൻ്റെ വസതിയിൽ എത്തി ആളെ വിളിച്ചിറക്കി വഴിയിൽ വച്ച് ആക്രമിക്കുകയായിരുന്നു.
ഒന്നാം പ്രതി അമൽ കൈവശം കരുതിയ മൂർച്ചയേറിയ കത്തികൊണ്ട് ഓട്ടോഡ്രൈവർ അനിൽകുമാറിൻ്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തിൽ കുത്തി മുറിവേൽപ്പിക്കുകയും രണ്ടാം പ്രതി കെവിൻ അനിൽകുമാറിനെ പിടിച്ച് നിർത്തുകയും ചെയ്തു. ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യ സന്ധ്യയെയും കത്തി കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി നാട്ടുകാർ എത്തിച്ചെങ്കിലും അനിൽകുമാർ പരിക്കിൻ്റെ കാഠിന്യം മൂലം കൊല്ലപ്പെട്ടു. ഭാര്യ സന്ധ്യയുടെ മൊഴി പ്രകാരം ആണ് കേസ്സ് രജിസ്റ്റർ ചെയ്തത്. കേസ്സ് രജിസ്റ്റർ ചെയ്തു പ്രതികളെ അറസ്റ്റ് ചെയത് അന്വേഷണം പൂർത്തിയാക്കിയത് എടത്വാ സബ്ബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ് ആയിരുന്നു. വിചാരണ സഹായികൾ ആയി പ്രവർത്തിച്ചത് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണപ്രീയൻ , പ്രീത് ,മാത്യൂ സിഎൽ എന്നിവരാണ് . അഡീഷണൽ ഗവൺമെൻറ് പ്ലീഡർ& പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്നു. വിധി കേൾക്കാൻ കൊലപ്പെട്ട അനിൽകുമാറിൻ്റെ അമ്മയും ഭാര്യ സന്ധ്യയും മകൻ എടത്വാ സെൻ്റ് അലോഷ്യസ് സ്കൂൾ 8ാം ക്ലാസ്സ് വിദ്യാർത്ഥി ആധിത്യനും മറ്റ് ബന്ധുക്കളും എത്തിയിരുന്നു.
