ആലുവയിൽ വൻ കഞ്ചാവ് വേട്ട
എറണാകുളം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുപത്തിയഞ്ച് കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷാ സുരധ സ്വദേശികളായ ക്രിഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലുവ റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഷോൾഡർ ബാഗിൽ പ്രത്യേക പായ്ക്കറ്റിൽ പൊതിഞ്ഞായിരുന്നു സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 3000 രൂപാ നിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.
ആലുവയിലും പരിസരങ്ങളിലും വിൽപ്പന നടത്താനായിരുന്നു പരിപാടി. ഇതിനു മുമ്പും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.നർക്കോട്ടിക്ക് സെൽ ഡി വെെ എസ് പി ജെ.ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, , ഇൻസ്പെക്ടർ ജി.പി മനു രാജ്, സബ് ഇൻസ്പെക്ടർമാരായ കെ.നന്ദകുമാർ, എൽദോ പോൾ, ആർ.ബിൻസി, വിഷ്ണു സി.പി.ഒമാരായ വി.എ അഫ്സൽ, കെ.എ സിറാജുദീൻ, എൻ.എസ് സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.ഈ വർഷം ഇതുവരെ 500 കിലോഗ്രാമോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്ന് പോലീസ് പിടികൂടിയത്. ഒരു കിലോഗ്രാമിലേറെ എം.ഡി.എം.എയും പിടികൂടി. ഈ വർഷം ഒക്ടോബർ വരെ 3328 മയക്കുമരുന്ന് കേസുകൾ റൂറലിൽ രജിസ്റ്റർ ചെയ്തു. 3521 പേരെ അറസ്റ്റ് ചെയ്തു.
