കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കി ഇരട്ടകുട്ടികൾ
വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കി ഇരട്ടകുട്ടികൾ. വൈക്കം എസ്ബിഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിൻ്റേയും അനുവിന്റേയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യഹരീഷും നിഹാരികഹരീഷുമാണ് വേൾഡ് റെക്കോഡ് ലക്ഷ്യമാക്കി വേമ്പനാട്ടുകായലിന് കുറുകെ നീന്തി കായൽ കീഴടക്കിയത്. ശനിയാഴ്ച
രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽ നിന്നും വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് 1.46മണിക്കൂർ സെക്കൻഡ് കൊണ്ട് നീന്തിക്കടന്നത്. ഹർഷാരവത്തോടെ കുട്ടികളെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. കായലോര ബീച്ചിൽ നടന്ന അനുമോദന യോഗം അർജുന അവാർഡ് ജേതാവ് ടോംജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന പ്രതിഭ ആരെങ്കിലും കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഒരാൾ സ്വന്തം മേഖല കണ്ടെത്തി മുന്നോട്ടു വരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോംജോസഫ് അഭിപ്രായപ്പെട്ടു. നഗരസഭ ചെയർ പേഴ്സൺ പ്രീതാരാജേഷ് അധ്യക്ഷത വഹിച്ചു. വൈക്കം ഡിവൈഎസ്പി ടി.ബി. വിജയൻ വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ് പി. പ്രീതി, വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപൻ, ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദൻ,എ.മനാഫ് തുടങ്ങിയവർ സംബന്ധിച്ചു. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും നീന്തൽ പരിശീലിപ്പിച്ചത്.കഴിഞ്ഞ മദ്ധ്യവേനൽ അവധി മുതലാണ് ഈ അഞ്ചുവയസുകാരികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി.ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്.
