രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: ആചാര ലംഘനം നടന്നില്ലെ എന്ന ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിലേക്ക്

പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിൽ ആചാര ലംഘനം നടന്നില്ലെ എന്ന് ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിലേക്ക്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് സന്ദര്‍ശനമെന്നും ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നുമാണ് മനോജിന്റെ സ്റ്റാറ്റസ്.
‘ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന തൊഴുകുവാന്‍ നല്‍കരുതെന്നും, ആരെയും വാഹനത്തില്‍ മല കയറ്റരുതെന്നും ഒക്കെയുള്ള പല ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തി, പള്ളിക്കെട്ട് നേരിട്ട് മേല്‍ശാന്തി ഏറ്റുവാങ്ങി തിരുനടക്കകത്ത് വെച്ചും, യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ 18-ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള്‍ സംഘികളും കോണ്‍ഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകള്‍ ചിലച്ചില്ല. ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകിൽ? അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ്’ എന്നായിരുന്നു ഡിവൈഎസ്പിയുടെ പോസ്റ്റ്. പോസ്റ്റിൽ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടക്കും എന്നാണ് സൂചന