വോട്ടർപട്ടിക വിവാദം: കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണ രാജി വെച്ചു

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് കർണാടക സഹകരണ മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്ത അനുയായിയുമായ കെ എൻ രാജണ്ണ രാജി വെച്ചു.കോൺഗ്രസ് ഹൈക്കമാൻഡിൻറെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം രാജിവച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്താണ് സംഭവവികാസത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെങ്കിലും, വോട്ടർ പട്ടികയിലെ കൃത്രിമത്വത്തിനെതിരായ പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തെക്കുറിച്ചുള്ള രാജണ്ണയുടെ പ്രസ്താവനയാണ് അദ്ദേഹത്തെ പുറത്താക്കാൻ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.
മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാർ ചേർന്നുവെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചുകൊണ്ട്, വോട്ടർ പട്ടിക തയ്യാറാക്കിയപ്പോൾ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നുവെന്നും അവർ നിശബ്ദരായിരുന്നുവെന്നും രാജണ്ണ പറഞ്ഞിരുന്നു.
“വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നത് ഞങ്ങളുടെ പാർട്ടിയുടെ ഭരണകാലത്താണ്, പക്ഷേ ഞങ്ങളുടെ നേതാക്കൾ എതിർപ്പുകൾ ഉന്നയിക്കുന്നതിന് പകരം കണ്ണുകൾ അടച്ച് നിശബ്ദരായി ഇരുന്നു,” രാജണ്ണ പറഞ്ഞു.
പ്രസ്താവനയിൽ പ്രതിഷേധിച്ച്, കോൺഗ്രസ് ബെംഗളൂരു സെൻട്രൽ ജില്ലാ യൂണിറ്റ് പ്രസിഡന്റ്, രാജണ്ണയ്‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. അതിനുശേഷമാണ് രാജി ഉണ്ടായിരിക്കുന്നത്.
അദ്ദേഹത്തിന്റെ പ്രസ്താവന കോൺഗ്രസിനെ ലജ്ജിപ്പിക്കുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ രാഹുലിനെതിരെ പരിഹസിക്കാൻ കാരണമാവുകയും ചെയ്തതായാണ് റിപ്പോർട്ട്