ഉദയ്‌പൂർ ഫയല്‍സ് ഇന്ന് തിയേറ്ററുകളിലെത്തും

ന്യൂഡല്‍ഹി : ‘ഉദയ്‌പൂർ ഫയല്‍സ് ‘പ്രദർശിപ്പിക്കാൻ കോടതി അനുമതിനൽകി . ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.2022ല്‍ ഉദയ്‌പൂരില്‍ നടന്ന കനയ്യ ലാല്‍ കൊലപാതകം പ്രമേയമായ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി . കനയ്യലാൽ കൊലപാതകത്തിലെ പ്രതിയായ മുഹമ്മദ് ജാവേദാണ് ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്.
2022 ൽ രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ പട്ടാ പകല്‍ രണ്ടുപേർ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. വ്യാഴാഴ്‌ചയാണ് മുഹമ്മദ് ജാവേദ് കോടതിയെ സമീപിച്ചത്. ചിത്രം റിലീസ് ചെയ്‌താൽ സുതാര്യമായ വിചാരണയ്ക്കുള്ള തന്‍റെ അവകാശത്തെ ബാധിക്കുമെന്ന് ജാവേദ് അവകാശപ്പെട്ടു.
\കനയ്യ ലാൽ ടയ്‌ലർ മർഡർ’ എന്നാണ് ചിത്രത്തിന്‍റെ യഥാർഥ പേര്. ചിത്രം ആദ്യഘട്ടത്തില്‍ തന്നെ വിവാദമായിരുന്നു. ചിത്രത്തിന്‍റെ സർട്ടിഫിക്കേഷനെ ചോദ്യം ചെയ്‌തുള്ള എല്ലാ റിവിഷൻ ഹർജികളും ബുധനാഴ്‌ച ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം (എംഐബി) തള്ളിക്കളഞ്ഞു. പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസിന് വഴിയൊരുങ്ങിയത്. ആഴ്‌ചകളോളം നീണ്ടുനിന്ന തർക്കങ്ങള്‍ക്കും പരാതികള്‍ക്കും ഒടുവിലാണ് ഉദയ്‌പൂർ ഫയല്‍സ് തീയേറ്ററുകളിലെത്തുന്നത്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും സർട്ടിഫിക്കേഷൻ നൽകുന്നതിൽ പിശകുകളൊന്നും വരുത്തിയിട്ടില്ലെന്നും കോടതി വിധിയില്‍ പറയുന്നു. സെൻസർ ബോർഡ് ആവശ്യപ്പെടുന്ന 55 കട്ടുകൾ ചലച്ചിത്ര നിർമ്മാതാക്കൾ പാലിച്ചിട്ടുണ്ടെന്നും സ്വമേധയാ ഉള്ള എഡിറ്റുകൾ നടത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സർട്ടിഫിക്കേഷൻ റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകളോ ശക്തമായ വാദങ്ങളോ ഹാജരാക്കിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
1952-ലെ സിനിമാറ്റോഗ്രാഫ് ആക്‌ടിലെ സെക്ഷൻ 6(2) ഉപയോഗിച്ച്, സിനിമയുടെ വർഗീകരണം താത്‌കാലികമായി നിർത്തിവയ്ക്കാനോ മാറ്റം വരുത്താനോ നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രാലയവും വ്യക്തമാക്കി. ഒരു ചലച്ചിത്രത്തിന് സെൻസർ ബോർഡ് നല്‍കിയ സർട്ടിഫിക്കേഷൻ റദ്ദാക്കാനും അതിന്‍റെ പ്രദർശനം താത്‌കാലികമായി നിർത്തിവയ്ക്കാനും സെക്ഷൻ 6 സർക്കാരിനെ അനുവദിക്കുന്നു എന്ന് മന്ത്രാലയം പറഞ്ഞു. ‘ഉദയ്‌പൂർ ഫയൽസ്’ എന്ന സിനിമയിലെ ആറ് ഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ശുപാർശ ചെയ്‌തുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചതായി അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അഡിഷണൽ സോളിസിറ്റർ ജനറൽ നൽകിയ പ്രസ്‌താവന നിരീക്ഷിച്ച ശേഷമാണ് സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹർജികൾ കോടതി തീർപ്പാക്കിയത്.
അമിത് ജാനിനിർമ്മിച്ച് ഭാരത് എസ്. ശ്രീനേറ്റ് സംവിധാനം ചെയ്‌ത സിനിമയുടെ തിരക്കഥ ജയന്ത്‌സിൻഹ യുടെതാണ് . പ്രമുഖ നടൻ വിജയ് റാസ് ആണ് ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് .കൂടാതെ
രജനീഷ് ദുഗ്ഗൽ,പ്രീതി ജാംഗിയാനി,കമലേഷ് സാവന്ത്,മുഷ്താഖ് ഖാൻ,എഹ്‌സാൻ ഖാൻ,ആദിത്യ രാഘവ്തുടങ്ങിയവരും അഭിനയിക്കുന്നു..