“ATMൽ നിന്ന് 500 രൂപ പിൻവലിക്കുന്നു എന്ന വാർത്ത വ്യാജം ” : റിസർവ് ബാങ്ക്

ന്യൂഡൽഹി:എടിമ്മുകൾ വഴി 500 രൂപാ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഉത്തരവിട്ടതായി പ്രചരിക്കുന്ന വാർത്തയില്‍ പ്രതികരിച്ച് റിസർവ് ബാങ്ക്. സെപ്‌റ്റംബർ 30 മുതൽ രാജ്യത്തെ 75 ശതമാനം എടിഎമ്മുകളിലും 500 രൂപാ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്നും 2026 മാർച്ച് 31 ഓടെ വിതരണം 90 ശതമാനവും നിർത്തലാക്കുമെന്നുമാണ് പ്രചരിച്ച വിവരം. 100, 200 രൂപാ നോട്ടുകൾ മാത്രമേ ഭാവിയിൽ എടിഎമ്മുകൾ വഴി പിൻവലിക്കാനാകൂ എന്നും പറയപ്പെട്ടിരുന്നു.2025 ജൂലൈ മുതലാണ് വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. വാട്‌സ്‌ആപ്പിലൂടെയായിരുന്നു അധികമായും പ്രചരിച്ചിരുന്നത്
എന്നാല്‍ ഇത് വ്യാജമാണെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. എടിഎം വഴിയുള്ള 500 രൂപാ നോട്ട് വിതരണത്തെ സംബന്ധിച്ച് യാതൊരു വിധ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 500 രൂപാ നോട്ടുകൾ ഇപ്പോഴും നിയമാനുസൃതമാണെന്ന് സർക്കാർ മാധ്യമ വിഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ എക്‌സിൽ കുറിച്ചു. വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും വസ്‌തുതാ വിരുദ്ധമാണെന്നും ജനങ്ങൾ കബളിക്കപ്പെടരുതെന്നും സർക്കാർ നിർദേശിച്ചു.
“തെറ്റായ ഇത്തരം വിവരങ്ങളിൽ വീണുപോകരുത്. സമൂഹ മാധ്യമത്തിലെ വാർത്തകൾ പങ്കിടുന്നതിന് മുൻപ് വസ്‌തുതാ വിരുദ്ധതയുണ്ടോ എന്ന് അറിയാനും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും ശ്രമിക്കുക.” പിഐബി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.2024-25ലെ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യുന്ന കറന്‍സിയാണ് 500 രൂപയുടേത്.