മാസപ്പടി കേസ്: വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം: സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളവരെക്കൂടി കക്ഷി ചേര്‍ക്കണമെന്ന് നിർദേശിച്ച സിംഗിൾ ബഞ്ച് ‘ ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. കോടതി നിർദേശ പ്രകാരം ഹര്‍ജിക്കാരനായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് കക്ഷി ചേരൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
വീണയെ കൂടാതെ എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനി, സിഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെയാണ് കക്ഷി ചേർക്കുക. ഷോൺ ജോർജിൻ്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. മാസപ്പടി ഇടപാടിൽ കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടത്തിയത്.എസ്എഫ്ഐഒ റിപ്പോർട്ടിന്മേൽ കള്ളപ്പണം തടയൽ നിയമവും അഴിമതി നിയമവും അനുസരിച്ച് അന്വേഷണം നടത്താനാകുo. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണം. ഇതിനായി സിബിഐ, എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഷോണ്‍ ജോര്‍ജിൻ്റെ ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് പരിഗണിക്കുന്നത്. മറ്റ് ഏജൻസികൾക്ക് തുടരന്വേഷണം നടത്താൻ അവകാശമുണ്ടെന്ന കമ്പനികാര്യ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപlച്ചത്.അതേസമയം കരിമണൽ കമ്പനിയായ സിഎംആർഎല്ലും തന്‍റെ മകൾ വീണാ വിജയനും ഉൾപ്പെട്ട മാസപ്പടി ഇടപാട് കേസിൽ പൊതുതാൽപ്പര്യമില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഹർജിക്കാരന് കേസുമായി ബന്ധമില്ല, തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ് ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തിട്ടില്ല കൂടാതെ അഴിമതി അന്വേഷിക്കുന്ന സർക്കാർ ഏജൻസികളെ ഹർജിക്കാരൻ സമീപിക്കാതെ പകരം ഹൈക്കോടതിയിൽ ഹർജി നൽകിയെന്നുമായിരുന്നു പിണറായി വിജയന്‍റെ മറുവാദങ്ങൾ.