“RSS ഒരിക്കലും ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിട്ടില്ല “: ജയറാം രമേശ്

ന്യൂഡൽഹി: ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങൾ ഭരണഘടനയിൽ നിന്നും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസാബാലെയുടെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു ആർഎസ്എസ് നേതാവിൻ്റെ പ്രതികരണം.
‘ഭരണഘടന രൂപീകരിച്ച ഡോ. അംബേദ്‌കർ, നെഹ്‌റു എന്നിവരുൾപ്പെടെയുള്ളവരെ ആർഎസ്‌എസ് ആക്രമിച്ചു. അവർ കരുതുന്നത് പോലെ ഭരണഘടന മനുസ്‌മൃതിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടല്ല രൂപീകൃതമായത്. ആർഎസ്‌എസും ബിജെപിയും പുതിയ ഭരണഘടനക്കായി ആവർത്തിച്ച് ആഹ്വാനം ചെയ്‌തിട്ടുണ്ട്.’ – ജയറാം രമേശ് പറഞ്ഞു.’ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രചാരണ മുദ്രാവാക്യമായിരുന്നു ഇത്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ അത് നിരസിച്ചു. എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ മാറ്റണമെന്ന ആവശ്യം ആർഎസ്‌എസ് ആവർത്തിച്ച് ഉന്നയിക്കുകയാണ്” എന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു.
പ്രമുഖ ആർഎസ്‌എസ് പ്രവർത്തകൻ ഇപ്പോൾ ഉന്നയിച്ച വിഷയത്തിൽ 2024 നവംബർ 25 ന് ഇന്ത്യൻ ചീഫ് ജസറ്റിസ് ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അത് വായിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം എക്‌സിൽ പറഞ്ഞു.