നിലമ്പൂരിൽ ആര്യാടൻ 2.0! മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്; 11005 ഭൂരിപക്ഷം

മലപ്പുറം : എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച നിലമ്പൂർ മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ ആകും . നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണ ഒന്നുമില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരമാണ് നേടിയത്. . എൽഡിഎഫ് 65661 , യുഡിഎഫ് 76666 , അൻവർ 19593 , ബിജെപി എന്നിങ്ങനെയാണ് വോട്ട് നില.
യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല , എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയെന്നും നേതാക്കൾ പ്രതികരിച്ചു . മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി മുന്നോട്ട് കുതിച്ചു . വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിൻറെയും, ഡിസിസി പ്രസിഡൻറ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിൽ പോലും ആര്യാടൻ ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് കാര്യം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്. ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും പ്രതികരിച്ച് ഷൗക്കത്ത്.