സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി ശരിവെച്ചു. മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസിൽ പിന്നീട് പല വഴിത്തിരുവുകളും ഉണ്ടായി. സിദ്ധാർഥന് നേരിടേണ്ടി വന്ന ക്രൂര മർദ്ദനത്തിന്‍റെ വാര്‍ത്തയാണ് ആദ്യം പുറത്ത് വന്നത്. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യമായി വിചാരണ ചെയ്തു. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥന് ക്രൂര മർദ്ദനമേറ്റത്. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.