അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരൻ

കൊല്ലം : കരുനാഗപ്പള്ളിയിൽ ഭാര്യ പിണങ്ങിപ്പോയതിന് കാരണം അച്ഛനാണെന്ന് വൈരാഗത്താൽ കൊലപ്പെടുത്തിയ കേസിൽ കുലശേഖരപുരം കൃഷ്ണ ഭവനം വീട്ടിൽ ആശാകൃഷ്ണൻ 43 നെ ആണ് ജീവപര്യന്തം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയും കൊല്ലം അഞ്ചാം അഡീഷണൽ ഡിസ്റ്റിക് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയത് അച്ഛൻ കാരണമാണ് എന്ന് പറഞ്ഞ് വഴക്കിടുകയും വീട്ടിൽ വിളിച്ചു കൊണ്ടുവരണമെന്ന് ആവശ്യം 72 വയസ്സുള്ള അച്ഛനായ കൃഷ്ണൻകുട്ടി എതിർത്തതിന് തുടർന്നായിരുന്നു കൊലപാതകം.അടുക്കളയിൽ ഇരുന്ന ഫ്രൈ പാൻ വെച്ച് പലതവണ മാരകമായി തലക്കടിച്ചു തലയോട്ടി പൊട്ടിക്കുകയും കട്ടിലിരുന്ന അച്ഛനെ വലിച്ച് നിലത്തിട്ട് ചവിട്ടി വാരിയെല്ലിന് മറ്റും പൊട്ടൽ ഉണ്ടാവുകയും ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ഇത് തടസ്സം പിടിക്കാൻ ചെന്ന പ്രതിയുടെ അമ്മയെ അതിക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
10/03/2023 ൽ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സംഭവദിവസം തന്നെ പ്രതിയെ പിടികൂടുകയും കഴിഞ്ഞ രണ്ടു വർഷമായി പ്രതിക്ക് ജാമ്യം പോലും ലഭിക്കാതെ വിചാരണ നടത്തുകയായിരുന്നു. ഈ കേസിൽ കൃത്യസമയത്ത് ഉണ്ടായ ഒരേയൊരു സാക്ഷിയായ മരണപ്പെട്ട കൃഷ്ണൻകുട്ടി നായരുടെ ഭാര്യയായ ശ്യാമള അമ്മ വാർദ്ധക്യസഹജമായ അസുഖം മൂലവും കൊലപാതകം നേരിൽ കണ്ട മനോ വിഷമം കൊണ്ടു മരണപ്പെട്ട് പോകാൻ ഇടയായത് കേസിന് വെല്ലുവിളിയായിരുന്നു. കരുനാഗപ്പള്ളി പോലീസിൻറെ കുറ്റമറ്റ അന്വേഷണത്തിലൂടെ നടത്തിയ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനനും സഹായിയായി സിവിൽ പോലീസ് ഓഫീസർ അഭിലാഷും കോടതിയിൽ ഹാജരായി.
കരുനാഗപ്പള്ളി എസിപി ആയിരുന്ന പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജു വി എസ് ഐ മാരായ ഷമീർ, വേണുഗോപാൽ, ഷാജിമോൻ എ എസ് ഐ സീമ ,എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നത്.