ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച

വത്തിക്കാൻ : കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച നടക്കും . റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും.
അതിനിടയിൽ മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു . തുറന്ന ചുവന്ന കൊഫിനിൽ കിടത്തിയിരിക്കുന്ന മാർപാപ്പയുടെ ഭൗതിക ശരീരത്തിൽ ചുവന്ന മേലങ്കിയും തലയിൽ പാപൽ മീറ്റർ കിരീടവും കയ്യിൽ ജപമാലയും കാണാം. അദ്ദേഹത്തിന്റെ വസതിയായ സാൻ്റ മാർത്ത ചാപ്പലിലാണ് ഭൗതികദേഹം ഇപ്പോഴുള്ളത്.
വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക യോഗത്തിന് ശേഷമാണ് സംസ്കാര തീയതി അറിയിച്ചത് .കർദിനാൾമാരുടെ യോഗം 12 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തിൽ പങ്കെടുക്കാനും മറ്റ് ചടങ്ങുകൾക്കുമായി കേരളത്തിൽ നിന്ന് ക്ലിമിസ് കതോലിക്കാ ബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു.
പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക.വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ നടന്ന പ്രത്യേക പ്രാർഥനയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇപ്പോഴും സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തിൽ പരാമർശിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂൻകൂറായി കൈമാറിയിരുന്നു. 15 മുതൽ 20 ദിവസത്തിനുള്ളിലാകും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് സിസ്റ്റെൻ ചാപ്പലിൽ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കർദിനാൾമാരുടെ കോൺക്ലേവ് ചേരുക.
ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും. നാളെയും മറ്റന്നാളും സംസ്കാര ദിനത്തിലും ദുഃഖാചരണം ഉണ്ടാകും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാകില്ല