വിമാനത്താളത്തില്‍ എത്തിയതിന് പിന്നാലെ പൈലറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് DGCA

ന്യൂഡൽഹി:ഡല്‍ഹി വിമാനത്താളത്തില്‍ എത്തിയതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ. പൈലറ്റിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിസിഐ ഉത്തരവിട്ടു.
മരിച്ച ജീവനക്കാരന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള, നിലവിലെ മാർഗനിർദേശങ്ങൾ പരിശോധിക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.ഏപ്രിൽ ഒന്‍പതിന് ആണ് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചത്. വ്യോമ സുരക്ഷാ ഡെപ്യൂട്ടി ഡയറക്ടര്‍ വിശാൽ യാദവാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ മുർതാസ അന്വേഷണം നടത്തും. ആറ് മാസത്തിനുള്ളിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
വിമാനം പറക്കുന്ന ഘട്ടത്തില്‍ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ (എടിസി) ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടോ എന്ന് എന്നും അറിയിച്ചിട്ടുണ്ടെങ്കില്‍ എടിസി ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. മെഡിക്കൽ കാരണങ്ങളാൽ വിമാനം പറത്താന്‍ നിയന്ത്രണമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നോ എന്ന് സംഘം അന്വേഷിക്കും.
വിമാനങ്ങൾ പറത്തുന്നതിന് മുമ്പ് അത്തരം പൈലറ്റുമാർക്ക് എന്തെങ്കിലും പ്രത്യേക മെഡിക്കൽ പരിശോധനകൾ ആവശ്യമുണ്ടോ എന്നും ക്രൂ അംഗത്തിന് അസുഖം തോന്നിയപ്പോൾ ബാക്കിയുള്ള വിമാന ജീവനക്കാർ നടപടിയെടുത്തിട്ടുണ്ടോ എന്നും റെഗുലേറ്റർ അന്വേഷിക്കും. മരിച്ച ജീവനക്കാരനെ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകാൻ എടുത്ത സമയവും അന്വേഷണ സംഘം പരിശോധിക്കും.
കൂടാതെ, അത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിമാനത്താവളത്തിലെ ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം പരിശോധിച്ച് മാർഗനിർദേശങ്ങൾ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കും.