“തന്റെ സംസാരവും പെരുമാറ്റവും ജനങ്ങൾക്കിഷ്ടo.കോൺഗ്രസ്സിൻ്റെ ശത്രുക്കൾപോലും തനിക്ക് വോട്ടുചെയ്യും.”-ശശിതരൂർ

തിരുവനന്തപുരം: പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ വേറെ വഴികളുണ്ടെന്ന് മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ ശശി തരൂർ . ഇംഗ്ലീഷ് ദേശീയ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത് . പരിശ്രമിച്ചില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ടെന്നും ശശി തരൂർ തുറന്നുപറയുന്നു. ഇംഗ്ലീഷ് മാധ്യമത്തിന്റെ മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.
വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകൾ നേടാൻ കഴിയണമെന്നും തനിക്ക് അതിന് കഴിയുമെന്നും ശശി തരൂർ വ്യക്തമാക്കുന്നു . സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല. കോൺഗ്രസിനെ എതിർക്കുന്നവർ പോലും തനിക്ക് വോട്ട് ചെയ്യുന്നുണ്ട്. തന്റെ സംസാരവും പെരുമാറ്റവും ജനങ്ങൾക്കിഷ്ടമാണെന്നും ശശി തരൂർ.
സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള തൻ്റെ അവകാശത്തെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് തിരുവനന്തപുരം എംപിയായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രേരണയെ തുടർന്നാണ് താൻ യുഎസിലെ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചതെന്നും തരൂർ ചൂണ്ടിക്കാട്ടി.രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും പുരോഗതിയുടെ കാര്യത്തിൽ താൻ എല്ലായ്‌പ്പോഴും അഭിപ്രായങ്ങൾ നിർഭയമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. “ഞാൻ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല ചിന്തിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു. “എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ഞാൻ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോൺഗ്രസിൻ്റെ എതിരാളികളായ സർക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല കാര്യങ്ങളെ ഞാൻ ചിലപ്പോൾ അഭിനന്ദിക്കുന്നത് ഇതുകൊണ്ടാണ്” ശശി തരൂർ പറഞ്ഞു.