കേരള പോലീസിൻറെ ഡി-ഡാഡ് ഡിജിറ്റൽ വലയിൽ കുരുങ്ങിയ 385 കുട്ടികളെ മുക്തരാക്കി

കണ്ണൂർ: കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി-ഡാഡ്) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ, ഇന്റർനെറ്റ് അമിത ഉപയോഗത്തിൽനിന്ന് മുക്തരാക്കി. ഇതുവരെ 613 കുട്ടികളാണ് ഡി-ഡാഡ് സെന്ററുകളുടെ സഹായം തേടിയത്. 2023 ഏപ്രിൽമുതൽ 2024 ജൂൺവരെയുള്ള കണക്കാണിത്.
ബ്ലൂവെയിൽപോലെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ, കുട്ടികളെ ഉന്നമിട്ടുള്ള വിവിധ ഓൺലൈൻ റാക്കറ്റുകൾ എന്നിവയിൽനിന്നടക്കം കുട്ടികളെ മോചിപ്പിക്കാനായി. 2023 മാർച്ചിലാണ് കേരള പോലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പദ്ധതി തുടങ്ങിയത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കൊച്ചി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡി-ഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ആരോഗ്യം, വനിതശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി.
സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇവർക്ക് പുറമേ പോലീസ് കോഡിനേറ്റർമാരുമുണ്ട്.
എ.എസ്.പി.യാണ് നോഡൽ ഓഫീസർ. കുട്ടികളിലെ അമിതമായ മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീലസൈറ്റുകൾ സന്ദർശിക്കൽ, സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ തുടങ്ങിയവയാണ് ഡി-ഡാഡിലെത്തുന്ന പരാതികളിൽ ഏറെയും.
സൗജന്യ കൗൺസലിങ്
ഡിജിറ്റൽ ആസക്തിയുള്ള 18 വയസ്സുവരെയുള്ളവർക്ക് സെന്ററുകളിൽ സൗജന്യ കൗൺസലിങ് നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുമായി നേരിട്ടെത്താം. സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി കൗൺസലിങ് നൽകുന്നുണ്ട്. ഇന്റർനെറ്റ് അഡിക്‌ഷൻ ടെസ്റ്റ് വഴിയാണ് ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. കുട്ടികളെ സ്മാർട്ട്‌ഫോൺ അഡിക്‌ഷൻ ടെസ്റ്റിന് വിധേയമാക്കും. തുടർന്ന് തെറാപ്പി കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. കൗൺസലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണെങ്കിൽ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. വിവരങ്ങൾ രഹസ്യമായിരിക്കും. ഫോൺ: 9497900200.