മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു: മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി. മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ കൊല്ലപ്പെട്ടത്. റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ സുരക്ഷാ സേനയുടെ സുക്മ ജില്ലയിലെ സിൽഗർ, തെക്കൽഗുഡെം ക്യാമ്പുകൾക്ക് ഇടയിലുള്ള തിമ്മപുരം ഗ്രാമത്തിന് സമീപമാണ് സംഭവം. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കുഴിബോംബ് സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ മാറി തിമ്മപുരം ഗ്രാമത്തിലാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സിൽഗറിൽ നിന്ന് തെക്കുലാഗുഡെ ക്യാംപുകളിലേക്ക് പോകുന്നതിനിടെ ദൈനംദിന പട്രോളിംഗിനിടെയാണ് ജവാന്മാർ സ്ഫോടനത്തിൽപ്പെട്ടത്. സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) 201 ബറ്റാലിയനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ട്രക്ക് വിഷ്ണുവായിരുന്നു ഓടിച്ചിരുന്നത്. ഇദ്ദേഹം തിരുവനന്തപുരം പാലോട് സ്വദേശിയാണ്. 35 വയസായിരുന്നു. ഉത്തർപ്രദേശ് കാൻപൂർ സ്വദേശിയായ ശൈലേന്ദ്ര എന്ന ജവാനും സ്ഫോടനത്തിൽ വീരമൃത്യു വരിച്ചു.
സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്രാ) 201 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ റോഡ് ഓപ്പണിംഗ് പാർട്ടിയുടെ ഭാഗമായി സിൽഗറിൽ നിന്ന് തെക്കുളഗുഡെം ക്യാമ്പുകളിലേക്ക് പതിവ് പട്രോളിംഗിനായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ട്രക്കിലും ബൈക്കിലും പോകുകയായിരുന്നു. ഐഇഡി സ്‌ഫോടനത്തിൽ ട്രക്ക് തകർന്നു. സൈനികരുടെ മൃതദേഹങ്ങൾ പ്രദേശത്ത് നിന്ന് നീക്കം ചെയ്യുകയാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.ഏപ്രിലിൽ ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 15 നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു